മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ തട്ടിപ്പിന് മാത്രമായി തുടങ്ങിയത് 60,000 ബാങ്ക് അക്കൗണ്ടുകൾ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിൻവലിക്കാനാണ് ഇവ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയതോടെ മരവിപ്പിച്ചു.
ഇനിയും ഇത്തരം ഒന്നര ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ ഉണ്ടെന്നാണ് സൈബർ പോലീസിന്റെ കണക്കുകൂട്ടൽ.കേരളത്തിൽ സൈബർ തട്ടിപ്പ് നടത്തുന്ന പണം മറ്റു സംസ്ഥാനങ്ങളിലെ ഇത്തരം അക്കൗണ്ടുകളിലൂടെയാണ് മാറ്റുന്നത്. വിദേശബന്ധമുള്ള ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘം കേരളത്തിലും വൻതോതിൽ വലവിരിക്കുന്നുവെന്നാണ് പോലീസിന്റെ നിരീക്ഷണത്തിൽ വ്യക്തമായത്.
പണം വാങ്ങി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകുന്ന ഇടപാടിനും പലരും ഇരയാകുന്നുണ്ട്.അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സിമ്മും കൈമാറിയാൽ 5,000 രൂപ മുതൽ 10,000 രൂപ വരെ കിട്ടുമെന്നതാണ് തട്ടിപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നത്.